Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചത് ശരിയായ നിലപാടല്ലെന്ന് സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ വ്യക്തമാക്കി. വിഷയം മുന്നണി പ്രശ്നമോ ചർച്ച നടക്കാത്തതോ അല്ല, മറിച്ച് അതൊരു രാഷ്ട്രീയപ്രശ്നമാണ്. ആർഎസ്എസിന്റെ അടിസ്ഥാന ആശയങ്ങളുമായി സന്ധി ചെയ്യാൻ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലപാടിൽ വെള്ളം ചേർത്താൽ അത് ഇടതുപക്ഷത്തെ അന്ധകാരത്തിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നിലപാടിൽ വെള്ളം ചേർക്കാതെ നട്ടെല്ല് നിവർത്തി കാര്യങ്ങൾ പറയുന്ന പാർട്ടിയാണ് സിപിഐ. ആർഎസ്എസ് വർഗീയത ഒളിച്ചുകടത്താൻ ശ്രമിച്ചാൽ അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട്ടിലെ കേന്ദ്ര വിവേചനത്തെ നിയമപരമായി നേരിട്ടില്ലേ എന്നും അദ്ദേഹം ചോദിച്ചു.ബിജെപി സർക്കാർ കൊണ്ടുവന്ന ഏറ്റവും അപകടകരമായ നയമാണ് ദേശീയ വിദ്യാഭ്യാസ നയം. അത് സംസ്ഥാനങ്ങളിൽ അടിച്ചേൽപ്പിക്കാനാണ് ശ്രമം നടക്കുന്നത്.
വർഗീയ നയങ്ങൾ വാർത്തെടുക്കാനുള്ള ആർഎസ്എസ് അജണ്ട ആണെന്നും സിപിഎം മധുര പാർട്ടി കോൺഗ്രസിൽ ഇക്കാര്യം മുന്നോട്ട് വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: തമിഴ്നാട് സർക്കാർ ലൈസന്‍സ് മരവിപ്പിച്ചതിനെ തുടർന്ന് ശ്രീശൻ ഫാര്‍മസ്യൂട്ടിക്കൽസിന്റെ കേരളത്തിലെ മരുന്ന് വിൽപ്പന നിരോധിച്ചെന്ന് മന്ത്രി വീണാ ജോർജ്. സ്ഥാപനത്തിനെതിരെ തമിഴ്നാട് ഡ്രഗ്സ് കണ്ട്രോളര് ആരംഭിച്ച നടപടികളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.
Respifresh TR, 60ml syrup, Batch. No. R01GL2523 എന്ന മരുന്നിന് ഗുണനിലവാരമില്ലെന്ന് ഗുജറാത്ത് ഡ്രഗ്സ് കണ്ട്രോളര് അറിയിച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് അഞ്ച് വിതരണക്കാരാണ് ഈ മരുന്ന് വിതരണം നടത്തുന്നത്.
അവർക്ക് മരുന്ന് വിതരണം നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ മരുന്ന് വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കൈവശമുള്ളവർ ഉപയോഗിക്കരുത്. ഈ മരുന്നുകൾ സർക്കാർ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.
അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിനു താഴെയുള്ള കുട്ടികൾക്ക് വേണ്ടി മരുന്ന് നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.