കൊച്ചി: എന്‍ഡിപിഎസ് (നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) നിയമത്തില്‍ അടിയന്തര ഭേദഗതി വരുത്തണമെന്ന ആവശ്യവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാനൊരുങ്ങുന്നു.
കേരളത്തില്‍നിന്നുള്ള എംപിമാരും വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
ചെറിയ അളവില്‍ ലഹരിമരുന്ന് കൈവശം വയ്ക്കുന്നവര്‍ക്കും വന്‍തോതില്‍ കടത്തുന്നവര്‍ക്കും നിലവിലെ നിയമത്തിലെ ചില വ്യവസ്ഥകള്‍ അനുകൂലമാകുന്നുണ്ട്.
ലഹരിമാഫിയയുടെ പ്രവര്‍ത്തനരീതികള്‍ മാറിയ സാഹചര്യത്തില്‍ അതനുസരിച്ചുള്ള നിയമഭേദഗതികള്‍ അനിവാര്യമാണെന്ന വിലയിരുത്തലിലാണ് മന്ത്രി ചെന്നിത്തല കേന്ദ്രമന്ത്രിയെ കാണുന്നത്.
നിലവിലെ നിയമപ്രകാരം പിടിച്ചെടുക്കുന്ന ലഹരിമരുന്നിന്റെ അളവാണ് ശിക്ഷയും ജാമ്യവുമായി ബന്ധപ്പെട്ട നടപടികളില്‍ പ്രധാന മാനദണ്ഡം. എന്നാല്‍ വലിയ ശൃംഖലയിലെ അംഗങ്ങള്‍ ചെറിയ അളവുകളാക്കി ലഹരിവസ്തുക്കള്‍ ഇടനിലക്കാരുടെ കൈവശം എത്തിക്കുന്നതിനാല്‍ പലപ്പോഴും കര്‍ശന വകുപ്പുകള്‍ ബാധകമാകാതെ പോകുന്നു. ഇതുവഴി പ്രതികള്‍ക്കു ജാമ്യം ലഭിക്കാനും വീണ്ടും ലഹരിവ്യാപാരത്തിലേക്ക് മടങ്ങാനുമുള്ള സാധ്യത വര്‍ധിക്കുന്നതായാണു പോലീസിന്റെ കണ്ടെത്തല്‍.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്, എന്‍ക്രിപ്റ്റഡ് മെസേജിംഗ് ആപ്പുകള്‍, സമൂഹമാധ്യമങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് ഇപ്പോള്‍ പല ലഹരി ഇടപാടുകളും നടക്കുന്നത്. ഇത്തരത്തിലുള്ള സാങ്കേതികവിദ്യകളെ നേരിടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൂടുതല്‍ നിയമപരമായ അധികാരവും സാങ്കേതിക സംവിധാനങ്ങളും നല്‍കേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍.
ലഹരി കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതികളുടെ എണ്ണം വര്‍ധിപ്പിക്കണം. കേസുകള്‍ വര്‍ഷങ്ങളോളം നീണ്ടുപോകുന്നത് പ്രതികള്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നുമുണ്ട്.
സംസ്ഥാനത്തു ലഹരിക്കെതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായ രീതിയില്‍ നടക്കുമ്പോഴും നിയമത്തിലെ പോരായകള് പരിഹരിക്കാതെ ലഹരിമാഫിയയെ പൂര്‍ണമായി നിയന്ത്രിക്കാനാകില്ലെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. അതിനാല്‍ കാലാനുസൃതമായ ഭേദഗതികളിലൂടെ എന്‍ഡിപിഎസ് നിയമംകൂടുതല് ശക്തമാക്കേണ്ടതുണ്ട്.